Monday, October 17, 2011

അപരിച്ഛിന്നം


നിന്റെ യാത്രകള്‍ കൊണ്ട്
കാലത്തെ ഞാന്‍
നെടുകെയും കുറുകെയും  ഛേദിച്ചു
എല്ലാ ഛേദങ്ങളും ഒരുപോലെ.
എന്റെ ഒരു വര്‍ഷം
നിന്റെ ഒരു ദിവസം
അങ്ങനെ വരുമ്പോള്‍
നീ ദേവനോ?
എനിക്ക്,
കൈരേഖയില്‍ - ചിരവിരക്തി ,
കഴുത്തില്‍ - കാണാക്കയര്‍  ,
കവിതയില്‍ - ജീവപര്യന്തം.
ചലനങ്ങള്‍ - എന്നും നേര്‍രേഖയില്‍ ,
വളയാതെ , നെടുനീളത്തില്‍ .
ഘടികാരങ്ങള്‍ വച്ചുനീട്ടുന്ന
സമയത്തിന്റെ ഔദാര്യം
എനിക്കു വേണ്ട.
കാലത്തിന്റെ തുണയില്ലാതെ
ഇനി ഞാന്‍ അറിയട്ടെ നിന്നെ.

Monday, October 3, 2011

എന്നും


കിഴക്കു നിന്നു നീ പുറപ്പെടാറായി  
സുവര്‍ണവീചികള്‍ ചൊരിയുമാറായി        
പഴയവീടിന്റെ ഇരുണ്ടജാലകം
തുറന്നുവച്ചു ഞാന്‍ കൊതിച്ചുനില്‍ക്കുന്നു
ഗിരിശിഖരങ്ങള്‍ , സമുദ്രദൂരങ്ങള്‍
കടന്നുവന്നിടും പ്രകാശധാരകള്‍
അണിഞ്ഞുമെല്ലെയെന്‍ വിളര്‍ത്തചേതന
തുടുപ്പിയലട്ടെ , തുടിച്ചുനില്‍ക്കട്ടെ
തളര്‍ന്നവേരിലും തളിരിലയിലും
തരത്തിലങ്ങു നിന്‍ കരങ്ങളെത്തുന്നു
ചിറകുകളറ്റ പറവയ്ക്കായങ്ങു
ചിറകുനല്കും പോല്‍ നിറവുതൂകുന്നു
അനശ്വരപ്രേമസ്മരണയാലിന്നും    
തുടുക്കും താമര കരങ്ങള്‍ കൂപ്പുന്നു
ഇരുള്‍സമുദ്രങ്ങള്‍ അകലെ മായുന്നു
പരന്നുപൊങ്ങുന്നു പവിത്രമാം പ്രഭ
പ്രപഞ്ചസത്ത തന്‍ പ്രകാശനാളമേ
പകരുകെന്നുമീ പ്രവാഹപൂര്‍ണിമ