നിന്റെ യാത്രകള്‍ കൊണ്ട്
കാലത്തെ ഞാന്‍
നെടുകെയും കുറുകെയും ഛേദിച്ചു
എല്ലാ ഛേദങ്ങളും ഒരുപോലെ.
എന്റെ ഒരു വര്‍ഷം
നിന്റെ ഒരു ദിവസം
അങ്ങനെ വരുമ്പോള്‍
നീ ദേവനോ?
എനിക്ക്,
കൈരേഖയില്‍ - ചിരവിരക്തി ,
കഴുത്തില്‍ - കാണാക്കയര്‍ ,
കവിതയില്‍ - ജീവപര്യന്തം.
ചലനങ്ങള്‍ - എന്നും നേര്‍രേഖയില്‍ ,
വളയാതെ , നെടുനീളത്തില്‍ .
ഘടികാരങ്ങള്‍ വച്ചുനീട്ടുന്ന
സമയത്തിന്റെ ഔദാര്യം
എനിക്കു വേണ്ട.
കാലത്തിന്റെ തുണയില്ലാതെ
ഇനി ഞാന്‍ അറിയട്ടെ നിന്നെ.