നിറമെണ്ണി നിറമെണ്ണി
വളവും വടിവും നോക്കിനോക്കി
ചരിഞ്ഞ രേഖയില്‍
അനന്തമായ ഉയരം കണ്ടു കണ്ട്
ഇത് സ്വര്‍ഗമെന്ന് രസിച്ചുരസിച്ച്
വിരിഞ്ഞ വിരിവിനെ തൊട്ടെടുത്ത്
മഴയുടെ വില്ലെന്ന് കവിത കോര്‍ത്തു.
നിറമോരോന്നിലും നിനവു ചേര്‍ത്തു.
പിന്നെ,
പെയ്തുതീര്‍ന്ന നിറങ്ങളില്‍
കാലം കട്ടപിടിക്കുന്ന വിധങ്ങളോര്‍ത്ത്
ജലശൂന്യമായ ഒരു തടാകം പോലെ
മനസ്സെന്ന് വെറുതെ ഉപമ പറഞ്ഞു.
മരിച്ച സ്വപ്നങ്ങളുടെ
അനാകൃതിയെ ആവിഷ്കരിക്കാന്‍
മണല്‍ക്കാറ്റിനായില്ല; കരിയിലകള്‍ക്കും.
പുറപ്പെടാന്‍ ശ്രമിച്ചിട്ട്
പുറത്തുവരാതെ പിടഞ്ഞ വാക്കിലായിരുന്നു
പതിനാലു ലോകങ്ങളുടെയും ചിരമായ ഭ്രമണം .
വെളുപ്പിന്റെ പല സാധ്യതകളില്‍
കണ്ഠനാളത്തിലെ അവസാന ശ്വാസം,
പിടയ്ക്കുന്ന ഞരമ്പിലെ മരണതാളം,
സത്യത്തിന് നിറമില്ലെന്ന സമാപനവാക്യവും.
-മാധ്യമം ആഴ്ചപ്പതിപ്പ് - 2011 ഡിസംബര്‍ 19