Saturday, May 28, 2011

സ്വത്വം


ശിരസ്സില്‍ കനല്‍ക്കിരീടം
നെറ്റിയില്‍ പുഷ്പമുദ്രയായി
തിളങ്ങുന്ന ചെന്തിലകം
മുരിക്കിന്‍ പൂവിനെ
വെല്ലുന്ന ചുവപ്പ്,
കണ്ണുകളില്‍ .
ചുണ്ടുകളില്‍
രക്തപാനത്തിന്റെ
ചുവപ്പ്.
കൈകളില്‍ ശാപമുദ്ര.
ചെമ്പട്ട് , നിന്റെ വസ്ത്രം.
നീ  നോക്കുമ്പോള്‍
പാമ്പിന്റെ പടം പൊഴിയുന്നതുപോലെ
എന്റെ തൊലി
ശരീരം വെടിഞ്ഞ്‌
എനിക്കു ചുറ്റും
ഇതാ, ഊര്‍ന്നുവീഴുന്നു.
എന്റെ മാംസം
വെന്തുപുകയുകയും
അസ്ഥികള്‍
ഉരുകിയൊലിക്കുകയും
ചെയ്യുന്നു.
നിനക്കു മുന്നില്‍
അടിയറ വയ്ക്കാന്‍
എനിക്ക് ഞാനില്ല ,
ഇനി,
നീ മാത്രം, നീ മാത്രം.

Thursday, May 12, 2011

അനാദി


ചങ്ങലകളുടെയും വിലങ്ങുകളുടെയും
പ്രലോഭനങ്ങള്‍
ഒരിക്കലും അവസാനിക്കുന്നില്ല.
നാടുനീങ്ങിയ സത്യത്തെ ഓര്‍ത്ത്
വിലപിക്കാന്‍ ആരുമില്ല.
അസുരത്വം അമരത്വമാണെന്നു
ഘോഷിക്കുന്നവരുടെ യാത്ര
തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഏതു സ്വാതന്ത്ര്യത്തിലും
അടിമത്തത്തിന്റെ
അദൃശ്യമായ ഒരു നിഴല്‍ കാണും.
പക്ഷേ,
വെള്ളത്തിനു നടുവില്‍
തോണികളെല്ലാം
ശൂന്യതയുടെ മഹാസത്യത്തെ
മുഖാമുഖം കണ്ട്
നിമിഷനേരമെങ്കിലും
നമ്രശിരസ്കരാകും.