Friday, September 19, 2014

സ്മൃതിപഥം

കാടിരമ്പുന്നുണ്ട് കാറ്റിൻ ചുഴലിയിൽ
മൺകൂന മായുന്നു,മേഘം വിറയ്ക്കുന്നു
കത്തിപ്പടരുന്ന തീയുമായ് വൃക്ഷങ്ങൾ
പൊട്ടിയ വേരോടെ,വേരിലെ മണ്ണോടെ
ഞെട്ടിത്തെറിച്ചു പറക്കുന്നു ദൂരെയാ
വാനപ്പരപ്പിലേക്കെത്തുവാനക്ഷമം.
താരങ്ങളെല്ലാം മറഞ്ഞുപോയെങ്കിലു-
മർധചന്ദ്രന്റെ വിഷാദത്തിൻ വീചികൾ
വിങ്ങലായ്ത്തീരുന്നു നീലിച്ചു,നീല തൻ
ജ്വാലാമുഖത്തെപ്പിളർക്കുന്ന പോലവെ.
തൂക്കുമരങ്ങൾക്കു കാവലിരിക്കുന്ന
കാലപ്പിശാചിന്റെ കിങ്കരവൃന്ദങ്ങ-
ളാർപ്പുവിളിക്കുന്നു,പാതിരാപ്പക്ഷിക-
ളെങ്ങും ചിറകടിച്ചാർത്തു പറക്കുന്നു.
ദുർഘടമാകും വഴികളിൽച്ചങ്ങല
വീണുവലിഞ്ഞുള്ള പാടുകൾ പിന്നിട്ടു
പ്രേതസഞ്ചാരങ്ങൾ കാൺകിലും കാണാതെ,
മിന്നലിൻ സൂചികൾ കണ്ണിൽ തറയ്ക്കാതെ,
പൂർവജന്മത്തിൻ നിഴൽത്തുണ്ടു ചാരി ഞാൻ
വാതിൽപ്പടിയിലായ് വീണുകിടക്കുമ്പോൾ
ദൂരെയല്ലൊട്ടും സ്മൃതിപഥം സുന്ദരം!

               മാധ്യമം ആഴ്ചപ്പതിപ്പ്  2014 സെപ്റ്റംബർ 15

Monday, July 29, 2013

പുഴകടക്കുമ്പോൾ

പുഴ കടക്കുമ്പോൾ കവിത മൂളണം
തുഴ തൻ താളത്തിൽ വിരൽ ഞൊടിക്കണം
തരളവേഗങ്ങൾ,ചലിക്കും ദൂരങ്ങൾ
ചിലുചിലെയെന്നു ചിരിക്കുമോളങ്ങൾ.
ജനനതീരവും പ്രളയതീരവും
അകന്നതായ്,മെല്ലെയടുത്തു വന്നതായ്
വെറുതെ തോന്നണം,മരങ്ങൾ നീങ്ങുമ്പോൾ,
ഇരുണ്ട പച്ചകളിലപൊഴിക്കുമ്പോൾ.
പുഴ കടക്കുമ്പോൾ കവിത മൂളണം
കവിഞ്ഞൊഴുകുന്ന കനിവായ് മാറണം
ജലത്തിൻ കമ്പികൾ പകർന്നിടും ശ്രുതി
വയലിൻ നാദത്തിൻ മുഴക്കമാകുമ്പോൾ
സ്വരപ്രവാഹത്തിൽ മുഴുകിയങ്ങനെ,
മറന്നു ഞാനെന്നിൽ മറവിയാകുമ്പോൾ
വിടർന്നുനിൽക്കുന്ന വിശുദ്ധിയിലെങ്ങും
വിചിത്രസ്വർഗങ്ങൾ തിരഞ്ഞുപോകണം.
പുഴ കടക്കുമ്പോൾ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം
ഉദയതാരകദ്യുതിയിലുണ്മതൻ
സ്ഫടികരശ്മികൾ തിളങ്ങിനിൽക്കുമ്പോൾ
പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
തിരി തൻ തുമ്പിലെ തെളിഞ്ഞനാളങ്ങൾ
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം,
ഉഴിഞ്ഞെടുത്തെന്റെ ഉയിരിൽ ചേർക്കണം,
പുഴ കടക്കുമ്പോൾ കവിത മൂളണം,
കവിതയിലൊരു കടൽ നിറയണം.

-മാധ്യമം ആഴ്ച്ചപ്പതിപ്പ്,2013 ഫെബ്രുവരി 18

Saturday, July 6, 2013

ജന്മം

ഈ വഴി,ഈ വഴി
എന്ന്
മനസ്സ് വലിഞ്ഞിഴഞ്ഞ പാടുകൾ നോക്കി
എന്നെ ആരും പിന്തുടരരുത്.
ഇളകിയ വേരുകൾ
തുന്നിച്ചേർത്ത്
മുൾപ്പടർപ്പുകൾക്കിടയിൽ
ഇനിയും എന്നെ നട്ടുവയ്ക്കരുത്.
എനിക്ക് പുനർജന്മം വേണ്ട.
കഴിയുമെങ്കിൽ,
പൊട്ടിയ കണ്ണുകളുള്ള
പഴയൊരു പ്രതിമയാക്കൂ,എന്നെ.

Saturday, July 14, 2012

ഇടം-നേരം


ഈ സൂര്യകാന്തിപ്പാടങ്ങൾക്ക് മേൽ
തീക്കൊള്ളി വലിച്ചെറിഞ്ഞത്
വേനലോ,വേതാളമോ?
ഏതോ ശിശിരം
എല്ലാ പൂന്തോപ്പുകളെയും
അനാഥമാക്കിക്കഴിഞ്ഞു.
വെള്ളം മോന്താനുള്ള
തിടുക്കത്തിൽ
വേരുകൾ
ശ്വാസതടസ്സം വന്നുമരിച്ചതും
വാർന്നു വറ്റിയ
ജലകണങ്ങളെക്കുറിച്ച്
പുഴ അവസാനമായി ഓർത്തതും
ഒരേ ദിവസമായിരുന്നു.
ഋതുപ്പകർച്ചകളുടെ
വിചിത്രപേടകം
അന്ന്
അടഞ്ഞുകിടന്നിരുന്നു
- ദേശാഭിമാനി വാരിക ,2012 ജൂലൈ 15

Thursday, March 29, 2012

ഭൂമിയൊന്നാകെ


വരകളിൽ നേര് കോറി
വർണങ്ങളിൽ നെഞ്ച് കീറിയവൾക്ക്
പൂർണചന്ദ്രന്റെ ചായത്തളിക,
ഋതുക്കളുടെ വർണാഭ.
മരത്തിൽ മുന്തിരിവള്ളികളുടെ
ശില്പം മെനഞ്ഞവൾക്ക്
കാട്ടുചോലകളുടെ കിന്നാരവും
തെളിനിലാവിന്റെ ഊഞ്ഞാൽപ്പടിയും.
കവിതയിൽ വേവും വേദനയും നിറച്ചവൾക്ക്
ജലഭിത്തികളുള്ള വിശ്രമമുറിയിൽ
ഇളംകാറ്റും നറുംപാട്ടും.
മഴയുടെ കാമമറിഞ്ഞവൾക്ക്,
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടവൾക്ക്,
വേനലിന്റെ തീയുടുപ്പണിഞ്ഞവൾക്ക്,
അസ്തമിക്കാത്ത നക്ഷത്രങ്ങളുടെ
പൂന്തോപ്പും,പുഴയോരവും.

Thursday, January 12, 2012

തെളിച്ചം


മഞ്ഞിന്റെ മിനുക്കത്തില്‍
കൂമ്പിയുറങ്ങുന്ന ഇലകള്‍
വെയില്‍ വരയ്ക്കാന്‍ പോകുന്ന
ചിത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല.
ഇലപൊഴിഞ്ഞ ചില്ലകള്‍
പരപ്പുകളെക്കുറിച്ച്
വ്യസനിക്കാറേ യില്ല .
എരിഞ്ഞു തീരുന്ന കനല്‍ക്കട്ടകള്‍
അവക്ഷിപ്തങ്ങളെ മറന്നുപോകുന്നു.
നിശ്ശബ്ദത വരിഞ്ഞു മുറുക്കിയ
നിമിഷങ്ങള്‍ ഭാവാന്തരങ്ങളില്ലാതെ
തുടരുന്നു,തുടരുന്നു.
എങ്കിലും , വാക്ക് ,
ആകാശപ്പരപ്പുകളെയും
സമുദ്രത്തിന്റെ ആഴങ്ങളെയും
വരച്ചുകൊണ്ടിരിക്കുന്നു,
ഇടവിടാതെ, ഇടവിടാതെ .
      - കലാകൌമുദി ,2012  ജനുവരി 08

Tuesday, December 13, 2011

മഴവില്ലില്‍ ഇല്ലാത്തത്


നിറമെണ്ണി   നിറമെണ്ണി 
വളവും വടിവും നോക്കിനോക്കി 
ചരിഞ്ഞ രേഖയില്‍ 
അനന്തമായ ഉയരം കണ്ടു കണ്ട് 
ഇത് സ്വര്‍ഗമെന്ന് രസിച്ചുരസിച്ച് 
വിരിഞ്ഞ വിരിവിനെ തൊട്ടെടുത്ത് 
മഴയുടെ വില്ലെന്ന് കവിത കോര്‍ത്തു.
നിറമോരോന്നിലും നിനവു ചേര്‍ത്തു.
പിന്നെ,
പെയ്തുതീര്‍ന്ന നിറങ്ങളില്‍ 
കാലം കട്ടപിടിക്കുന്ന വിധങ്ങളോര്‍ത്ത് 
ജലശൂന്യമായ ഒരു തടാകം പോലെ 
മനസ്സെന്ന് വെറുതെ ഉപമ പറഞ്ഞു.
മരിച്ച സ്വപ്നങ്ങളുടെ 
അനാകൃതിയെ ആവിഷ്കരിക്കാന്‍ 
മണല്‍ക്കാറ്റിനായില്ല; കരിയിലകള്‍ക്കും. 
പുറപ്പെടാന്‍ ശ്രമിച്ചിട്ട്‌
പുറത്തുവരാതെ പിടഞ്ഞ വാക്കിലായിരുന്നു 
പതിനാലു ലോകങ്ങളുടെയും ചിരമായ ഭ്രമണം .
വെളുപ്പിന്റെ പല സാധ്യതകളില്‍ 
കണ്ഠനാളത്തിലെ അവസാന ശ്വാസം,
പിടയ്ക്കുന്ന ഞരമ്പിലെ മരണതാളം,
സത്യത്തിന് നിറമില്ലെന്ന സമാപനവാക്യവും.
             -മാധ്യമം ആഴ്ചപ്പതിപ്പ്  - 2011 ഡിസംബര്‍ 19