മാനത്തും മണ്ണിലും
കാണുന്നതൊക്കെ
മരത്തില്‍ കാണാന്‍
എങ്ങനെയോ
പഠിച്ചതാണ്.
നോക്കിയിരിക്കവേ,
ആകാശത്തേക്ക് വിടര്‍ന്ന
ജടകള്‍,
ഭൂമിക്ക് സമര്‍പ്പിച്ച നോട്ടം,
പ്രഭ വിടര്‍ത്തിയ നടരാജരൂപം-ശിവം,സനാതനം.
ഏതോ നാടോടിയുടെ ദു:ഖം
കനം തിങ്ങിയ വേരുകളില്‍
മൃഗതൃഷ്ണകള്‍ ആഴത്തിലേക്ക്
പടരുമ്പോള്‍,
വന്യമായ ഇരുട്ടിലും ഈര്‍പ്പത്തിലും
ചില പൂര്‍വലോകസ്മരണകള്‍,
ആദ്യകിരണത്തിന്റെ
തളിര്‍പ്പും തിണര്‍പ്പും,
ഇളകുന്ന കാറ്റിനോട്
ആദ്യം പങ്കിട്ട സ്വകാര്യം,
പരന്നുപൊങ്ങുന്ന
ജലവിതാനത്തില്‍
ഉടലിന്റെ നേര്‍ത്ത വിറയല്‍.
മണ്ണിന്റെ മൌനം
ചില്ലകളില്‍ തളിര്‍ത്തു,
തളിരുകള്‍ക്ക് നാവ് മുളച്ചു,
ഇത്ര നാള്‍ മിണ്ടിയതില്ലെന്ന ഖേദം
അതോടെ തീര്‍ന്നു.
നക്ഷത്രങ്ങളെ ലക്ഷ്യമാക്കി
പറക്കാന്‍ വെമ്പുന്ന
മാലാഖമാരെപ്പോലെ പൂക്കള്‍,
അവര്‍ അഷ്ട ദിക്കുകളെ പ്രണമിച്ചു.
കല്പാന്തത്തില്‍,പക്ഷേ,
വേരും വിത്തും പൂവും ചില്ലയും മറഞ്ഞു.
ചുറ്റും പ്രളയ ജലത്തിന്റെ
ഒടുങ്ങാത്ത വായ്ത്താരി,
നടുവില്‍ ഒരില മാത്രം.
എന്നാല്‍ രക്ഷകന്‍ എവിടെ?
ഇല തല്പമാക്കി
കാല്‍വിരല്‍ നുകര്‍ന്ന് കിടന്ന്‍
ഒടുങ്ങാത്ത അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍
ഇനിയും എത്തിച്ചേരാത്തതെന്ത്?