Tuesday, October 26, 2010

മരത്തില്‍ കാണണം

മാനത്തും മണ്ണിലും
കാണുന്നതൊക്കെ
മരത്തില്‍ കാണാന്‍
എങ്ങനെയോ
പഠിച്ചതാണ്.
നോക്കിയിരിക്കവേ,
ആകാശത്തേക്ക് വിടര്‍ന്ന
ജടകള്‍,
ഭൂമിക്ക് സമര്‍പ്പിച്ച നോട്ടം,
പ്രഭ വിടര്‍ത്തിയ നടരാജരൂപം-ശിവം,സനാതനം.
ഏതോ നാടോടിയുടെ ദു:ഖം
കനം തിങ്ങിയ വേരുകളില്‍
മൃഗതൃഷ്ണകള്‍ ആഴത്തിലേക്ക്
പടരുമ്പോള്‍,
വന്യമായ ഇരുട്ടിലും ഈര്‍പ്പത്തിലും
ചില പൂര്‍വലോകസ്മരണകള്‍,
ആദ്യകിരണത്തിന്റെ
തളിര്‍പ്പും തിണര്‍പ്പും,
ഇളകുന്ന കാറ്റിനോട്
ആദ്യം പങ്കിട്ട സ്വകാര്യം,
പരന്നുപൊങ്ങുന്ന
ജലവിതാനത്തില്‍
ഉടലിന്റെ നേര്‍ത്ത വിറയല്‍.
മണ്ണിന്റെ മൌനം
ചില്ലകളില്‍ തളിര്‍ത്തു,
തളിരുകള്‍ക്ക് നാവ് മുളച്ചു,
ഇത്ര നാള്‍ മിണ്ടിയതില്ലെന്ന ഖേദം
അതോടെ തീര്‍ന്നു.
നക്ഷത്രങ്ങളെ ലക്ഷ്യമാക്കി
പറക്കാന്‍ വെമ്പുന്ന
മാലാഖമാരെപ്പോലെ പൂക്കള്‍,
അവര്‍ അഷ്ട ദിക്കുകളെ പ്രണമിച്ചു.
കല്പാന്തത്തില്‍,പക്ഷേ,
വേരും വിത്തും പൂവും ചില്ലയും മറഞ്ഞു.
ചുറ്റും പ്രളയ ജലത്തിന്റെ
ഒടുങ്ങാത്ത വായ്ത്താരി,
നടുവില്‍ ഒരില മാത്രം.
എന്നാല്‍ രക്ഷകന്‍ എവിടെ?
ഇല തല്പമാക്കി
കാല്‍വിരല്‍ നുകര്‍ന്ന് കിടന്ന്‍
ഒടുങ്ങാത്ത അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍
ഇനിയും എത്തിച്ചേരാത്തതെന്ത്?

Wednesday, October 13, 2010

വരയില്‍ തീരുന്നത്

പല നിലകളിലായി
ഭയം
അതിന്‌ മകുടം ചാര്‍ത്തി
ഏറ്റവും മുകളില്‍
ഉത്കണ്o
ഇങ്ങനെ വരയ്ക്കാം
എന്റെ വീട്.
വാസ്തു വേറിട്ടതാണ്,
ഈശാനകോണില്‍
ശൂന്യത.
അഗ്നികോണില്‍
ഏകാന്തത.
വായുകോണില്‍
വീര്‍പ്പുമുട്ടല്‍ .
നിര്യതികോണില്‍
സങ്കടങ്ങള്‍ !
ഇതൊക്കെ
ഞാന്‍ രേഖപ്പെടുത്തിയില്ലെങ്കിലും
സ്വയം തെളിഞ്ഞുനില്‍ക്കും.
ഏറ്റവും നടുവില്‍ ,
പ്രതിമയായിട്ടോ,ചിത്രമായിട്ടോ,
ശിഥിലസ്വത്വത്തിന്റെ
പരിപൂര്‍ണമായ ഒരാവിഷ്കാരം വേണം.
വേണമെങ്കില്‍
മുന്‍വിധികള്‍ കൊണ്ട്‌
അതിരുകള്‍ വരയ്ക്കാം.
മുന്നില്‍ , ഒരു വശത്തായി
അതിക്രമിച്ചുകടക്കരുത്
എന്നൊരു ബോര്‍ഡ്
സ്ഥാപിക്കുന്നതായി
സങ്കല്പിക്കുകയും ചെയ്യാം.
പക്ഷേ,എന്നാണ്‌
ഇതൊന്നു പണിതീര്‍ന്നുകിട്ടുന്നത്?