Thursday, March 29, 2012

ഭൂമിയൊന്നാകെ


വരകളിൽ നേര് കോറി
വർണങ്ങളിൽ നെഞ്ച് കീറിയവൾക്ക്
പൂർണചന്ദ്രന്റെ ചായത്തളിക,
ഋതുക്കളുടെ വർണാഭ.
മരത്തിൽ മുന്തിരിവള്ളികളുടെ
ശില്പം മെനഞ്ഞവൾക്ക്
കാട്ടുചോലകളുടെ കിന്നാരവും
തെളിനിലാവിന്റെ ഊഞ്ഞാൽപ്പടിയും.
കവിതയിൽ വേവും വേദനയും നിറച്ചവൾക്ക്
ജലഭിത്തികളുള്ള വിശ്രമമുറിയിൽ
ഇളംകാറ്റും നറുംപാട്ടും.
മഴയുടെ കാമമറിഞ്ഞവൾക്ക്,
കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടവൾക്ക്,
വേനലിന്റെ തീയുടുപ്പണിഞ്ഞവൾക്ക്,
അസ്തമിക്കാത്ത നക്ഷത്രങ്ങളുടെ
പൂന്തോപ്പും,പുഴയോരവും.