Wednesday, November 16, 2011

പരിക്രമം


എന്റെ പ്രത്യാശകളുടെ സൂര്യന്‍
ആകാശങ്ങളുടെ അറിയാത്ത അടരുകളിലോ
മറവിയുടെ പഴകിയ വലകള്‍ക്കുള്ളിലോ
പകുതി മറഞ്ഞ
നേര്‍ത്തൊരു വെളിച്ചം.
എവിടെ ,
നീ എനിക്കായി കാഴ്ചവച്ച
വിഭാതങ്ങളുടെ വജ്രഖനി ?
എവിടെ ,
നീ എനിക്കായി ഒരുക്കിവച്ച
ഉണ്മയുടെ ദിവ്യരത്നങ്ങള്‍?
ഇരുട്ട് , പ്രാണനില്‍
വേദനയായി
ഒഴുകിപ്പരക്കുന്നതിനു മുന്‍പ്‌ ,
തീനാളം പോലുയിര്‍ക്കുന്ന
ഒരു പ്രകാശബിന്ദുവിനായി
ഞാന്‍ കണ്‍നട്ടിരിക്കുന്നു ,
അനന്തമായി , അനന്തമായി .

Tuesday, November 1, 2011

കടങ്കഥ

ഇളംകാറ്റിനെക്കാള്‍ 
കുളിരുന്നത് 
ജലത്തെക്കാള്‍ 
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം 
ഓര്‍ത്തെടുത്ത് 
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച് 
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്‌,
തെളിവാനില്‍ നിന്ന്‌ 
ഒരു നക്ഷത്രം പറന്നു വന്ന്‌
വാക്കുകളെയെല്ലാം 
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ 
പുല്‍ത്തുമ്പില്‍ നിന്നടരുന്ന 
ജലകണമായി , ആ  നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.