Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, September 19, 2014

സ്മൃതിപഥം

കാടിരമ്പുന്നുണ്ട് കാറ്റിൻ ചുഴലിയിൽ
മൺകൂന മായുന്നു,മേഘം വിറയ്ക്കുന്നു
കത്തിപ്പടരുന്ന തീയുമായ് വൃക്ഷങ്ങൾ
പൊട്ടിയ വേരോടെ,വേരിലെ മണ്ണോടെ
ഞെട്ടിത്തെറിച്ചു പറക്കുന്നു ദൂരെയാ
വാനപ്പരപ്പിലേക്കെത്തുവാനക്ഷമം.
താരങ്ങളെല്ലാം മറഞ്ഞുപോയെങ്കിലു-
മർധചന്ദ്രന്റെ വിഷാദത്തിൻ വീചികൾ
വിങ്ങലായ്ത്തീരുന്നു നീലിച്ചു,നീല തൻ
ജ്വാലാമുഖത്തെപ്പിളർക്കുന്ന പോലവെ.
തൂക്കുമരങ്ങൾക്കു കാവലിരിക്കുന്ന
കാലപ്പിശാചിന്റെ കിങ്കരവൃന്ദങ്ങ-
ളാർപ്പുവിളിക്കുന്നു,പാതിരാപ്പക്ഷിക-
ളെങ്ങും ചിറകടിച്ചാർത്തു പറക്കുന്നു.
ദുർഘടമാകും വഴികളിൽച്ചങ്ങല
വീണുവലിഞ്ഞുള്ള പാടുകൾ പിന്നിട്ടു
പ്രേതസഞ്ചാരങ്ങൾ കാൺകിലും കാണാതെ,
മിന്നലിൻ സൂചികൾ കണ്ണിൽ തറയ്ക്കാതെ,
പൂർവജന്മത്തിൻ നിഴൽത്തുണ്ടു ചാരി ഞാൻ
വാതിൽപ്പടിയിലായ് വീണുകിടക്കുമ്പോൾ
ദൂരെയല്ലൊട്ടും സ്മൃതിപഥം സുന്ദരം!

               മാധ്യമം ആഴ്ചപ്പതിപ്പ്  2014 സെപ്റ്റംബർ 15

Monday, July 29, 2013

പുഴകടക്കുമ്പോൾ

പുഴ കടക്കുമ്പോൾ കവിത മൂളണം
തുഴ തൻ താളത്തിൽ വിരൽ ഞൊടിക്കണം
തരളവേഗങ്ങൾ,ചലിക്കും ദൂരങ്ങൾ
ചിലുചിലെയെന്നു ചിരിക്കുമോളങ്ങൾ.
ജനനതീരവും പ്രളയതീരവും
അകന്നതായ്,മെല്ലെയടുത്തു വന്നതായ്
വെറുതെ തോന്നണം,മരങ്ങൾ നീങ്ങുമ്പോൾ,
ഇരുണ്ട പച്ചകളിലപൊഴിക്കുമ്പോൾ.
പുഴ കടക്കുമ്പോൾ കവിത മൂളണം
കവിഞ്ഞൊഴുകുന്ന കനിവായ് മാറണം
ജലത്തിൻ കമ്പികൾ പകർന്നിടും ശ്രുതി
വയലിൻ നാദത്തിൻ മുഴക്കമാകുമ്പോൾ
സ്വരപ്രവാഹത്തിൽ മുഴുകിയങ്ങനെ,
മറന്നു ഞാനെന്നിൽ മറവിയാകുമ്പോൾ
വിടർന്നുനിൽക്കുന്ന വിശുദ്ധിയിലെങ്ങും
വിചിത്രസ്വർഗങ്ങൾ തിരഞ്ഞുപോകണം.
പുഴ കടക്കുമ്പോൾ കവിത മൂളണം
തെളിഞ്ഞ നീരിന്റെ ഹൃദയമാകണം
ഉദയതാരകദ്യുതിയിലുണ്മതൻ
സ്ഫടികരശ്മികൾ തിളങ്ങിനിൽക്കുമ്പോൾ
പരക്കെ ചുറ്റിലും പ്രഭചൊരിയുന്ന
തിരി തൻ തുമ്പിലെ തെളിഞ്ഞനാളങ്ങൾ
വിരലുപൊള്ളാതെയുഴിഞ്ഞെടുക്കണം,
ഉഴിഞ്ഞെടുത്തെന്റെ ഉയിരിൽ ചേർക്കണം,
പുഴ കടക്കുമ്പോൾ കവിത മൂളണം,
കവിതയിലൊരു കടൽ നിറയണം.

-മാധ്യമം ആഴ്ച്ചപ്പതിപ്പ്,2013 ഫെബ്രുവരി 18

Saturday, July 6, 2013

ജന്മം

ഈ വഴി,ഈ വഴി
എന്ന്
മനസ്സ് വലിഞ്ഞിഴഞ്ഞ പാടുകൾ നോക്കി
എന്നെ ആരും പിന്തുടരരുത്.
ഇളകിയ വേരുകൾ
തുന്നിച്ചേർത്ത്
മുൾപ്പടർപ്പുകൾക്കിടയിൽ
ഇനിയും എന്നെ നട്ടുവയ്ക്കരുത്.
എനിക്ക് പുനർജന്മം വേണ്ട.
കഴിയുമെങ്കിൽ,
പൊട്ടിയ കണ്ണുകളുള്ള
പഴയൊരു പ്രതിമയാക്കൂ,എന്നെ.

Thursday, September 15, 2011

കാഴ്ച


വിലക്കുകളില്‍ സ്വയം അടയാളപ്പെടുത്തി
വിയോജിപ്പുകളുടെ തത്വശാസ്ത്രങ്ങളോട്
വിടപറഞ്ഞ് ,
സമരസപ്പെടലിന്റെ കലയിലാണ്
ഇപ്പോഴെന്റെ പരിശീലനം.
കണ്ട്‌ തൃപ്തിയടയേണ്ടവര്‍
വരിവരിയായി
വന്നുപോകട്ടെ.

Thursday, September 1, 2011

വീടുകള്‍


ജനിച്ചു വളര്‍ന്ന നഗരത്തില്‍
എനിക്കൊരു വീടുണ്ടായിരുന്നു
പക്ഷേ, ഇപ്പോഴത് എന്റേതല്ല
മലയും പുഴയും കിളികളുമുള്ള
ഒരു ഗ്രാമവും ,
അവിടെ പുഴക്കരയില്‍ ഒരു വീടും
എന്റെയൊരു
കാല്‍പനിക - ഗൃഹാതുര സങ്കല്പമായിരുന്നു കുറെനാള്‍.
പിന്നെയെന്നോ
അതും നിറംകെട്ടു .
മാറി മാറി വന്ന വാടകവീടുകള്‍
നിര്‍വികാരതയുടെ ഹിമശൈലങ്ങള്‍
ഒരിക്കലും ഉരുക്കിത്തീര്‍ക്കാതെ.....
അവ അടുക്കിവൃത്തിയാക്കാനോ
അലങ്കരിച്ചുവയ്ക്കാനോ
ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല
അതുകൊണ്ട് ആ വീടുകള്‍
എല്ലാക്കാലവും അലങ്കോലപ്പെട്ടുകിടന്നു,
എന്റെ ജീവിതം പോലെ!
മുകളില്‍ ആകാശം,താഴെ ഭൂമി, എന്നും
മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല, എന്നും
ആവര്‍ത്തിച്ച്
ഭാവനരാഹിത്യത്തില്‍ ചില സമാനതകള്‍
കാണാനും ആശ്വസിക്കാനും ശ്രമിച്ചെങ്കിലും
ഫലമുണ്ടായില്ല.
ഇപ്പോള്‍,
മണ്ണുകൊണ്ട് ഒരു വീട് നിര്‍മ്മിച്ച്
എന്നെ അതില്‍ കുടിയിരുത്താനുള്ള
ശ്രമത്തിലാണ് ഞാന്‍.

Monday, August 15, 2011

ചുവരെഴുത്ത്


ഈ ചുവരുകള്‍ പറഞ്ഞതെല്ലാം സത്യം.
ഇവയിലെ എഴുത്ത് ചരിത്രപാഠം.
ചുവരില്ലാതെ ചിത്രമില്ല
എന്നത് ജീവിതപാഠം.
ചരിത്രവും വര്‍ത്തമാനവും
സന്ധിചെയ്തിടത്തുനിന്ന്
കവിത
അതിന്റെ പ്രയാണവും തുടങ്ങി.
ഒന്നും മറയ്ക്കാതെ
എന്നും സത്യനിര്‍ഘോഷണം,
ഏവര്‍ക്കും സന്തോഷം.
എങ്കിലുമൊരു ചുവരുണ്ട്,
ഒന്നും എഴുതപ്പെടാത്തതായി.
നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല.

Wednesday, July 20, 2011

പ്രകാശധാര


എന്റെ കണ്ണീരിനും വിയര്‍പ്പിനും ചോരയ്ക്കും
നീ ഒരിക്കലും അവകാശിയല്ല.
വിധിപറച്ചിലിന്റെ അന്ത്യദിനത്തില്‍
കനകസൂര്യന്റെ തിളങ്ങും രശ്മികള്‍
മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന
അവസാനത്തെ കഴുകനും
കരിഞ്ഞു ഭസ്മമായിക്കഴിയുമ്പോള്‍ ,
വിധികര്‍ത്താവായ നീ
അന്ധനായിച്ചമയും.
നിന്റെ അന്ധത
ലോകം ആഘോഷിക്കുമ്പോള്‍ ,
ഞാന്‍ എന്റെ യാത്ര തുടരും,
പതറാതെ,
ഒരു തുള്ളി കണ്ണീരുപോലും
നിനക്കായി എറിഞ്ഞുതരാതെ.

Wednesday, July 6, 2011

അചിരം


പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേക്ക്
സരളമായൊരു പരിണാമം
എന്ന് ആര്‍ക്കും കരുതാം.
ഏകാന്തതയില്‍ ,
പുഴു അതിജീവിക്കുന്ന
മോഹങ്ങളുടെ മഹാസമുദ്രങ്ങളോ ,
സരളമല്ല അവ ;തീരെ.
കൊഴിഞ്ഞു വീഴുന്ന
ഇലയുടെ നിശ്വാസം കേള്‍ക്കാതെ ,
മണലിന്റെ ദാഹവും
മഴത്തരിപ്പും അറിയാതെ ,
പകലോ , രാത്രിയോ ,
വെയിലോ , നിലാവോ
എന്ന് സന്ദേഹിക്കാന്‍ പോലും
പഴുതുകളില്ലാതെ
മൗനത്തിന്റെ നെടുംകടല്‍
പതുക്കെ കടക്കണം .
നിദ്രയുടെ മായാവലയം
മൃദുവായി ഭേദിക്കണം .
ഉണര്‍ച്ചയില്‍ ,
ചിറകു നീര്‍ത്താന്‍
പിടഞ്ഞുനില്‍ക്കുന്ന
സര്‍ഗചേതനയില്‍ ,
വാരിവിതറിയ മഴവില്‍നിറങ്ങള്‍
കണ്ടും, കാണാതെയും
അപൂര്‍ണതയിലേക്ക്
അനന്തമായി യാത്രചെയ്യുകയും വേണം.

Wednesday, June 22, 2011

വൃത്തം - വൃത്താന്തം


ഒരു ബിന്ദുവില്‍ തുടക്കം
അതിലാകും ഒടുക്കം
ഒരു വൃത്തമങ്ങനെ തീരും.
വഴിയില്‍ നിവര്‍ച്ച വേണ്ട ;
വളവില്‍ വേണം
ശ്രദ്ധയെല്ലാം.
പത്തിലൊന്ന്
എന്ന കണക്കിലായാല്‍പ്പോലും
ഇല്ല, പകരാനായിട്ടില്ല,ഇതേവരെ ,
അനുഭവങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍.
ഇലകളറ്റ മരം പോലെ ഈ വൃത്തവും.
എങ്കിലും,
വരയ്ക്കാതെ വയ്യ,
മൈതാനവിസ്തൃതി സ്വപ്നംകണ്ടുകിടക്കുന്ന
ഇടുങ്ങിയ വഴികളിലൂടെ
ഒത്തുതീര്‍പ്പുകളുടെ കടന്നല്‍ക്കുത്തേറ്റ്
ഞൊണ്ടിനീങ്ങാതെ വയ്യ.

Thursday, June 9, 2011

വിഘടനം


പ്രചണ്ഡമായ ശബ്ദങ്ങള്‍
അഴിച്ചുവിട്ട്‌
എനിക്കു നേരെ
നീ പടുത്തുകെട്ടിയ
സംഹാരത്തിന്റെ കോട്ടകള്‍
എണ്ണിയാല്‍ തീരുകയില്ല.

സംഗ്രാമങ്ങളുടെ ശൈത്യവും
ഗ്രീഷ്മവും നിന്നില്‍ നിന്നാണ്
പിറവിയെടുത്തിരിക്കുന്നത്.
തൊഴുകൈ,പൊത്തിയ വായ,
വളഞ്ഞ നട്ടെല്ല്,കുനിഞ്ഞ തല
ഇവയുമായി ഞാന്‍ നില്‍ക്കുകയോ,
നിലത്തിഴയുകയോ?
അഥവാ, നിനക്കു ചവിട്ടാന്‍ പാകത്തില്‍
പണ്ടാരോ തീര്‍ത്തതെന്ന്
എന്റെ ജന്മം
സ്വയം ഒരു സാദൃശ്യകല്പന
നെയ്തെടുക്കുകയോ?

ചില സാദൃശ്യങ്ങള്‍ക്കുള്ളില്‍
വ്യത്യാസങ്ങളും കാണും.
അവ, പക്ഷേ, എല്ലാവരും
കണ്ടെന്നു വരില്ല.
അതുകൊണ്ട്,
ഭൂമി പിളരാനും,
പിളര്‍പ്പിലേക്ക് വീണു മറയാനും
ആഗ്രഹിക്കാറുണ്ടെങ്കിലും
ഒരിക്കലും ഞാന്‍ സീതയല്ല.
രാമന്‍ എന്നെങ്കിലും വരും
എന്നോര്‍ത്ത്
രാവണന്റെ അധികാരപരിധിയിലിരുന്ന്
കണ്ണീര്‍ വാര്‍ക്കാന്‍
ആര്‍ക്കാണ് കഴിയുക?

രാമന്‍,രാവണന്‍ -ആരും മെച്ചമൊന്നുമല്ല.
'രാ' യില്‍ തുടങ്ങി 'ന്‍' ല്‍
അവസാനിക്കുന്നു
എന്നതില്‍ എന്ത് മെച്ചം?
ഇപ്പോള്‍,
ഞാന്‍ കാണുന്നതു പ്രകാരം,
ചുരുട്ടിപ്പിടിച്ച കൈയും
നിവര്‍ന്ന തലയുമായി
മിക്കവാറും ഒടുവിലത്തേതാകാവുന്ന
ഒരു മഹാസംഗരത്തില്‍
പടനയിക്കുന്നയാള്‍  
രാമനല്ല,രാവണനുമല്ല, ഞാനാണ്.

Saturday, May 28, 2011

സ്വത്വം


ശിരസ്സില്‍ കനല്‍ക്കിരീടം
നെറ്റിയില്‍ പുഷ്പമുദ്രയായി
തിളങ്ങുന്ന ചെന്തിലകം
മുരിക്കിന്‍ പൂവിനെ
വെല്ലുന്ന ചുവപ്പ്,
കണ്ണുകളില്‍ .
ചുണ്ടുകളില്‍
രക്തപാനത്തിന്റെ
ചുവപ്പ്.
കൈകളില്‍ ശാപമുദ്ര.
ചെമ്പട്ട് , നിന്റെ വസ്ത്രം.
നീ  നോക്കുമ്പോള്‍
പാമ്പിന്റെ പടം പൊഴിയുന്നതുപോലെ
എന്റെ തൊലി
ശരീരം വെടിഞ്ഞ്‌
എനിക്കു ചുറ്റും
ഇതാ, ഊര്‍ന്നുവീഴുന്നു.
എന്റെ മാംസം
വെന്തുപുകയുകയും
അസ്ഥികള്‍
ഉരുകിയൊലിക്കുകയും
ചെയ്യുന്നു.
നിനക്കു മുന്നില്‍
അടിയറ വയ്ക്കാന്‍
എനിക്ക് ഞാനില്ല ,
ഇനി,
നീ മാത്രം, നീ മാത്രം.

Friday, April 15, 2011

നിരന്തരം



കണ്ണുകള്‍ അസാധാരണമാംവിധം
വന്യമാക്കി
എന്റെ മുന്നിലിരുന്ന്
നിങ്ങള്‍ ഇങ്ങനെ
തറവാട്ടുമഹിമയും വംശാവലിയും
പറയാതിരിക്കൂ.
ഞാന്‍ തിരയുന്നത്
മനുഷ്യനെയാണ്‌.
മനുഷ്യന്‍ എവിടെ?
നിങ്ങളുടെ ഇടയില്‍ എവിടെ?
ഇപ്പോള്‍ ,എനിക്ക്
അല്പം ഏകാന്തത വേണം,
ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററില്‍
ഒറ്റയ്ക്കിരുന്ന്
ഏതെങ്കിലും ദുരന്തനാടകം കാണണം.
അല്ലെങ്കില്‍,
ഒറ്റപ്പെട്ടു നില്‍ക്കുന്ന
ഒരു മരത്തിന്റെ ചുവട്ടിലിരുന്ന്
ഏതെങ്കിലും പഴയപാട്ടിന്റെ
വരികള്‍ ഓര്‍ക്കണം.
ഒന്നു ഞാന്‍ പറയാം,
യാതൊന്നും എന്നെ വേദനിപ്പിക്കുന്നില്ല;
എങ്കിലും വേദന
എനിക്കു ചുറ്റും ഒരു കടല്‍ തീര്‍ത്തിട്ടുണ്ട്.
ഒന്നും എന്നെ നിരാശപ്പെടുത്തുന്നില്ല;
എങ്കിലും നിരാശ
എന്നിലേക്ക് ഒരു തുരങ്കം പണിഞ്ഞിട്ടുണ്ട്.
പരാജയങ്ങള്‍ക്കായി
ഞാന്‍ ആഗ്രഹിക്കാറില്ല ;
എങ്കിലും ,
സുഗമമായ ഒരു നടപ്പാതയിലൂടെ
പരാജയം എന്നിലേക്ക് വന്നുചേരുന്നുണ്ട്.
ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം.

Monday, April 4, 2011

മേഘത്തിന്


        
ആഷാഢമാസത്തിന്റെ-
   യാദ്യദിനത്തിലല്ല
കണ്ടതെന്നോര്‍ക്കുന്നു ഞാന്‍
   മേഘമേ നിന്നെയന്ന്,
പാലതന്‍ പുഷ്പങ്ങളാല്‍
അര്‍ച്ചന ചെയ്തില്ല ഞാന്‍
പാടവമേറും വാക്കാല്‍
  നിന്‍മനം കവര്‍ന്നില്ല
അകലെ സഖി തന്റെ
  മന്ദിരമണഞ്ഞിടാന്‍
ഗമനമാര്‍ഗമോതി
 സന്ദേശം പകര്‍ന്നില്ല
വെറുതെ നിന്നെ നോക്കി-
 യലസം നിന്നീടവേ,
നിറഞ്ഞുപോകും കണ്‍കള്‍
പതുക്കെത്തുടച്ചു ഞാന്‍
പണിപ്പെട്ടൊരു ചിരി
  നിനക്കായ് നല്‍കീടുമ്പോള്‍
എനിക്കായൊരു തുള്ളി
  വര്‍ഷിച്ചൂ  പൊടുന്നനെ.
മഴത്തുള്ളിയോ നിന്റെ
 കണ്ണീരോ പെയ്തുപോയി
അറിവീലെനിക്കെന്നാ-
  ലറിവേന്‍ ഒന്നുമാത്രം,
തപ്തമെന്‍ ഹൃദന്തത്തി-
 ലിന്നും ഞാന്‍ സൂക്ഷിക്കുന്നു
അന്നത്തെയാ നീര്‍ക്കണം
കുളിരായ് കവിതയായ്.

Sunday, March 20, 2011

അതാര്യം


സൂര്യപ്രകാശവും  പനിനീര്‍പ്പൂക്കളും
സ്വപ്നം കാണാത്ത പെണ്‍കുട്ടീ,
നിനക്കായി ഒന്നും
ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല.
മഴപെയ്തനേരം
വഴിയോരത്ത് വീണു മരിച്ചവന്റെ
നെറ്റിയില്‍
വറ്റാതെ ശേഷിച്ച
വെള്ളത്തുള്ളികളില്‍
പ്രതിഫലിക്കാതെ നിന്ന
ആകാശത്തെക്കുറിച്ചു മാത്രം
നീ ഓര്‍ത്തു.
നരച്ച ആകാശം,
തെളിച്ചത്തില്‍ ,
വെള്ളത്തുള്ളികള്‍ പാറിനില്‍ക്കുന്ന
ഒരു നെറ്റിത്തടം,
കഠിനമായ മരവിപ്പ് ,
എങ്കിലും
പിളരല്ലേ നെഞ്ചകം.

Wednesday, March 2, 2011

തണല്‍


മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
സ്മരണയിലെങ്ങും പൂക്കളുമായി
ദൂരേയ്ക്കെന്തോ തിരയുംപോലെ
വേരുകളങ്ങനെ നീട്ടിക്കൊണ്ടും
ചാരെയിരിക്കാന്‍ ഒന്നു കുളിര്‍ക്കാന്‍
തളിരുകളങ്ങനെ വീശിക്കൊണ്ടും
നിരകളടുങ്ങിയും ഒന്നൊന്നായും
തിരപോല്‍ കാറ്റില്‍ ശിഖരങ്ങള്‍
മോടിയിലങ്ങനെ മേടയുയര്‍ന്നൂ
മാമരമല്ലിത്, മണിമേട!
പച്ചപ്പട്ടിന്നിലകള്‍ വിരിച്ചും
പവിഴപ്പൂത്തിരി വാനിലുതിര്‍ത്തും
തുരുതുരെയിലകള്‍ തമ്മിലുരയ്ക്കും
മരമര നാമം കേട്ടു തളിര്‍ത്തും
മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
ഓര്‍മ്മയില്‍ നിറവിന്‍ സംഗീതം പോല്‍ .
കാണുംതോറും മാറും വടിവുകള്‍
കാഴ്ചകള്‍ തീര്‍ക്കും സങ്കല്‍പ്പങ്ങള്‍
ചടുലം ചുവടുകള്‍ ,മുഗ്ധം മുദ്രകള്‍
പെരുമയിലങ്ങനെ ശിവനടനം
വീണു നമിക്കും പാരിടമാകെ
ജീവനതാളം മുറുകുമ്പോള്‍ .
മാറും പിന്നൊരു മയിലായ്,വാനില്‍
പീലി വിരിച്ചൊരു കുട തീര്‍ക്കും
നീളും പീലികള്‍ , നിറയും ഹര്‍ഷം
നീളെ നടക്കും നര്‍ത്തനവും
പ്രാക്തനമായൊരു പ്രാര്‍ത്ഥനപോലെ
ഞാനതിലെങ്ങും വിലയിക്കുമ്പോള്‍ ,
കാണുകയായൊരു ബോധിച്ചുവടും
കരുണയുറങ്ങും കണ്ണുകളും.

Wednesday, February 16, 2011

പാതാളം


പുറത്താരോ പതുങ്ങുന്നു
ഇരുള്‍ മെല്ലെയനങ്ങുന്നു
തുറന്നിട്ട ജനല്‍പ്പാതി-
പ്പഴുതിലൂടരൂപമായ് 
ചലിക്കുമാ നിഴല്‍ കാണാം,
ചിതറും പോലിടയ്ക്കിടെ.
അകത്തു ഞാന്‍ തനിച്ചാണ്,
അകക്കാമ്പില്‍ ഭയമാണ്.
കിടുകിടെ വിറച്ചു ഞാന്‍ 
ഇടരിനാല്‍ തളരുന്നു.
തുടിക്കുന്ന ചങ്കിലാരോ 
കൊടും ഭേരി മുഴക്കുന്നു
ദഹിപ്പിക്കും തണുപ്പിനാല്‍
ദേഹമെല്ലാം മരയ്ക്കുന്നു
ദാഹനീരു തിരഞ്ഞെന്റെ
പ്രാണനാളം പിടയുന്നു
ഉറക്കെയായ് വിളിക്കുവാന്‍
ശ്രമിക്കുമ്പോള്‍,തൊണ്ട തന്നില്‍
നീരുവറ്റും നിലവിളികള്‍ 
നിസ്സഹായം അമരുന്നു
ദൈവനാമം മനസ്സിലായ്‌
പലവുരു ജപിക്കുന്നു
രക്ഷയെങ്ങ്,രക്ഷയെങ്ങ്,
ജപത്തിലോ,തപത്തിലോ?
പാതാളം പടവു തീര്‍ക്കും 
പാതിരാവും ഒടുങ്ങാനായ്
പുറത്തൊരാള്‍ ,അകത്തു ഞാന്‍ 
നിലയിന്നും തുടരുന്നു.

Wednesday, February 2, 2011

ധൂര്‍ത്ത്


സ്വപ്നശതങ്ങള്‍ തൂങ്ങിമരിച്ച
മരക്കൊമ്പുകള്‍ക്ക്
ഇന്നും യൌവനമാണ്
ചിന്തകള്‍ കുഴിച്ചുമൂടിയ
മണ്ണില്‍ വളര്‍ന്നു പടര്‍ന്ന
ചെടികള്‍
നിറയെ പൂവണിഞ്ഞിരിക്കുന്നു.
നെറ്റിയില്‍ തറച്ച ആണിയുമായി
ഭ്രാന്ത്,അതിന്റെ
ദേശാടനം തുടരുന്നു.
വേദനകളില്ല.
ധര്‍മ്മം ഇല്ല;അതിനാല്‍ ധാര്‍മ്മികരോഷവും.
അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു.
ലോകത്തോളം വലുതായ
ഒരു കണ്ണാടിയില്‍
സ്വന്തം രൂപം മാത്രം പ്രതിഫലിച്ച്
കാണുന്നതായി സങ്കല്പിച്ച്
സായുജ്യമടയുന്നു
ഇനി,വീണ്ടെടുപ്പുകളില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ
വക്കിലിരുന്നും
മുഖം മിനുക്കുന്നതെങ്ങനെ
എന്നു പഠിക്കുക,അത്ര മാത്രം!

Wednesday, January 19, 2011

ഓരോ മഴയും

കടലിന്റെ ദാഹം തീര്‍ക്കാന്‍
ഏതെങ്കിലും മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടോ?
വേഴാമ്പലിന്റെ സങ്കടങ്ങള്‍
തീര്‍ത്തുകൊടുത്ത മഴ ഏതാണ്?
കടലിന്റെ നിരാശയായും
വേഴാമ്പലിന്റെ പ്രതീക്ഷയായും
പെയ്യുന്നത് വേറെ മഴകളാണ്.
മഴ വന്നതില്‍പ്പിന്നെ
മരച്ചില്ലകളില്‍ തിളങ്ങിയ
നക്ഷത്രങ്ങള്‍ക്കെല്ലാം
ഒരു ഒളിച്ചുവച്ച പുഞ്ചിരി
സ്വന്തമായിരുന്നു.
പച്ചയില്‍  വരച്ച പ്രണയത്തിന്
നക്ഷത്രങ്ങള്‍ കൊണ്ടലങ്കാരം.
നീയും ഞാനും ഞാനും നീയും
എന്ന വായ്ത്താരി
മഴത്താളത്തില്‍
വെറുതെ നെയ്തെടുക്കുമ്പോഴും അറിയാം,
നിന്റെ മഴയും എന്റെ മഴയും
ഒരിക്കലും ഒന്നല്ലെന്ന്,
നമ്മള്‍ ഒന്നിച്ച്
ഒരേ മഴ
ഒരിക്കലും നനഞ്ഞിട്ടില്ലെന്ന്.
സ്നേഹം കിട്ടാതെ മരിച്ചവര്‍ക്കു വേണ്ടി
സ്മാരകങ്ങള്‍ പണിയാന്‍
മഴയ്ക്കേ കഴിയൂ
ആ സ്മാരകങ്ങളിലാകട്ടെ
മഴ
ഒരിക്കലും പെയ്തു തോരുകയുമില്ല.

Wednesday, January 5, 2011

ഒരു കവിത കൂടി


ഒരു കവിത കൂടി
കുറിച്ച് വയ്ക്കുന്നു
നിറുകയിലാരോ
കരങ്ങള്‍ ചേര്‍ത്തപോല്‍
ഒരു വരി വീണ്ടും
ഉദിച്ചുയരുന്നു
ഇളകും കാറ്റുകള്‍
പതുക്കെ വന്നെന്റെ
മനസ്സ് തൊട്ടൊന്നു
തലോടിപ്പോകുന്നു.
തരളമായ് ഏറ്റം
ദയാര്‍ദ്രമായെന്റെ
തളര്‍ന്ന പ്രജ്ഞയില്‍
തണുപ്പ് നല്‍കുന്നു.
ഹരിതമാണ്,എങ്ങും,
കുളിര്‍മരങ്ങളും
നിറയെപ്പൂക്കളും
തളിര്‍ സുഗന്ധവും
തുടര്‍ന്നിടട്ടെയീ
വസന്തമാം ഋതു
ഇടവിടാതെ എന്‍
കവിതയില്‍ എന്നും!
വെറുതെ എങ്കിലും
നിറഞ്ഞു മോഹിപ്പൂ,
പകുതി രാജ്യമോ
മനസ്സാം രാജ്യത്തില്‍?
ഇരുണ്ട കാലത്തിന്‍
കരള്‍ പിളര്‍പ്പുകള്‍
ഇനിയുമെത്ര ഞാന്‍
പകുത്തു വയ്ക്കണം,
കവിതയില്‍ തെല്ല്,
കരളിലും തെല്ല്,
അതിലും തെല്ലിങ്ങു
പകച്ച വാഴ്വിലും!
വഴികള്‍ നീണ്ടതാം,
ഇരുളിയന്നതാം,
ചെറിയ കൈത്തിരി-
കവിത-നീട്ടി ഞാന്‍
നട തുടരുന്നു,
അമേയമായിടും
കനിവിനാല്‍ ഇന്നും
നട തുടരുന്നു.

Friday, December 3, 2010

ഇനിയും

കീ ബോര്‍ഡില്‍
താളം തുള്ളുന്ന
നിന്റെ വിരലുകളായിരുന്നു,
ഇന്നലെ സ്വപ്നത്തില്‍ .
അവയുടെ സൂക്ഷ്മത
ഇപ്പോഴും ഞാന്‍
കരുതി,കാത്തുവച്ചിരിക്കുകയാണ്.
പക്ഷേ,കുറച്ചുകാലമായി
ഒരു സന്ദേശവും നീ അയയ്ക്കുന്നില്ല;
അതുപോലെ ഞാനും.
ഫേസ് ബുക്കില്‍
പണ്ടെന്നോ നീ പങ്കിട്ട
ഒരു ദൃശ്യത്തോടുള്ള
ഇഷ്ടം രേഖപ്പെടുത്തണമെന്ന്
അന്ന് വിചാരിച്ചിരുന്നു.
പക്ഷേ,വേണ്ടെന്നു വച്ചു.
ഏതിഷ്ടം,എവിടെ,എങ്ങനെ
രേഖപ്പെടുത്തണം എന്ന്
ഒരിക്കലും എനിക്ക് തീര്‍ച്ചയില്ല.
കാലം പുറന്തള്ളിയ
വാക്കുകള്‍ പോലെ,
കാണാപ്പുറങ്ങളിലെ കവിത പോലെ,
വിസ്മയം വിടര്‍ത്തുന്ന
ഒരു സന്ദേശം
ഇന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ആ സന്ദേശത്തിന്റെ തണലില്‍
അവിരാമം വിശ്രമിക്കുമ്പോള്‍
തണുപ്പുള്ള,തിളങ്ങുന്ന
ഒരു മേഘവും
എനിക്കരികില്‍ കാണും.