Monday, August 15, 2011

ചുവരെഴുത്ത്


ഈ ചുവരുകള്‍ പറഞ്ഞതെല്ലാം സത്യം.
ഇവയിലെ എഴുത്ത് ചരിത്രപാഠം.
ചുവരില്ലാതെ ചിത്രമില്ല
എന്നത് ജീവിതപാഠം.
ചരിത്രവും വര്‍ത്തമാനവും
സന്ധിചെയ്തിടത്തുനിന്ന്
കവിത
അതിന്റെ പ്രയാണവും തുടങ്ങി.
ഒന്നും മറയ്ക്കാതെ
എന്നും സത്യനിര്‍ഘോഷണം,
ഏവര്‍ക്കും സന്തോഷം.
എങ്കിലുമൊരു ചുവരുണ്ട്,
ഒന്നും എഴുതപ്പെടാത്തതായി.
നാവും എഴുത്തും നഷ്ടപ്പെട്ടവന്റെ
വാക്കും പൊരുളും
നിശ്ശബ്ദമായി വിളിച്ചുപറയുന്ന
ഒരു ചുവര്.
അതുള്‍ക്കൊള്ളുന്ന കവിതയുടെ തിളക്കത്തെ
കണ്‍പാര്‍ക്കാന്‍ കാലത്തിനും കഴിയില്ല.

Thursday, August 4, 2011

അനാത്മം


ഉടലുകൊണ്ടും ഉയിരുകൊണ്ടും
എത്ര ആവിഷ്കരിച്ചാലും
തീരാത്ത കവിത - നീ
ഇത്രയ്ക്കേ ഉള്ളൂ എന്ന്
ഒരിക്കലും മതിവരാത്ത
ലഹരി , ഉന്മാദം - അതും നീ .
നീയില്ലാതെ
സൂര്യനും ഗോളങ്ങളും
രാപ്പകലുകളും
ഞാനും
ഒന്നുമില്ലെന്ന് ,
ഇത്രയ്ക്ക് നെഞ്ചകം കീറിയിട്ടില്ലൊന്നിലും.
വെയിലിന്‍ തന്തുക്കള്‍ കീറി
മഴനാരുകള്‍ പിന്നി
മഞ്ഞുകണങ്ങളായ്‌ തൂവി
വസന്തസ്വപ്നങ്ങളായ് മിന്നി
ദ്വീപുകളുടെ മൂകതയും
പവിഴപ്പുറ്റുകളുടെ ആത്മഹര്‍ഷവും
പകര്‍ന്ന്‌
എന്നില്‍ നീ ഉയിര്‍ക്കൊണ്ട നാളില്‍
മാഞ്ഞുമാഞ്ഞില്ലാതെയായ് ഞാന്‍.