Thursday, May 12, 2011

അനാദി


ചങ്ങലകളുടെയും വിലങ്ങുകളുടെയും
പ്രലോഭനങ്ങള്‍
ഒരിക്കലും അവസാനിക്കുന്നില്ല.
നാടുനീങ്ങിയ സത്യത്തെ ഓര്‍ത്ത്
വിലപിക്കാന്‍ ആരുമില്ല.
അസുരത്വം അമരത്വമാണെന്നു
ഘോഷിക്കുന്നവരുടെ യാത്ര
തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഏതു സ്വാതന്ത്ര്യത്തിലും
അടിമത്തത്തിന്റെ
അദൃശ്യമായ ഒരു നിഴല്‍ കാണും.
പക്ഷേ,
വെള്ളത്തിനു നടുവില്‍
തോണികളെല്ലാം
ശൂന്യതയുടെ മഹാസത്യത്തെ
മുഖാമുഖം കണ്ട്
നിമിഷനേരമെങ്കിലും
നമ്രശിരസ്കരാകും.

Friday, April 15, 2011

നിരന്തരം



കണ്ണുകള്‍ അസാധാരണമാംവിധം
വന്യമാക്കി
എന്റെ മുന്നിലിരുന്ന്
നിങ്ങള്‍ ഇങ്ങനെ
തറവാട്ടുമഹിമയും വംശാവലിയും
പറയാതിരിക്കൂ.
ഞാന്‍ തിരയുന്നത്
മനുഷ്യനെയാണ്‌.
മനുഷ്യന്‍ എവിടെ?
നിങ്ങളുടെ ഇടയില്‍ എവിടെ?
ഇപ്പോള്‍ ,എനിക്ക്
അല്പം ഏകാന്തത വേണം,
ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററില്‍
ഒറ്റയ്ക്കിരുന്ന്
ഏതെങ്കിലും ദുരന്തനാടകം കാണണം.
അല്ലെങ്കില്‍,
ഒറ്റപ്പെട്ടു നില്‍ക്കുന്ന
ഒരു മരത്തിന്റെ ചുവട്ടിലിരുന്ന്
ഏതെങ്കിലും പഴയപാട്ടിന്റെ
വരികള്‍ ഓര്‍ക്കണം.
ഒന്നു ഞാന്‍ പറയാം,
യാതൊന്നും എന്നെ വേദനിപ്പിക്കുന്നില്ല;
എങ്കിലും വേദന
എനിക്കു ചുറ്റും ഒരു കടല്‍ തീര്‍ത്തിട്ടുണ്ട്.
ഒന്നും എന്നെ നിരാശപ്പെടുത്തുന്നില്ല;
എങ്കിലും നിരാശ
എന്നിലേക്ക് ഒരു തുരങ്കം പണിഞ്ഞിട്ടുണ്ട്.
പരാജയങ്ങള്‍ക്കായി
ഞാന്‍ ആഗ്രഹിക്കാറില്ല ;
എങ്കിലും ,
സുഗമമായ ഒരു നടപ്പാതയിലൂടെ
പരാജയം എന്നിലേക്ക് വന്നുചേരുന്നുണ്ട്.
ഇങ്ങനെയെല്ലാമായിട്ടും
ഇപ്പോഴും ഞാന്‍
ജീവിതം തുടരുന്നു.
ഇതാണെന്റെ വലിയ വിസ്മയം.

Monday, April 4, 2011

മേഘത്തിന്


        
ആഷാഢമാസത്തിന്റെ-
   യാദ്യദിനത്തിലല്ല
കണ്ടതെന്നോര്‍ക്കുന്നു ഞാന്‍
   മേഘമേ നിന്നെയന്ന്,
പാലതന്‍ പുഷ്പങ്ങളാല്‍
അര്‍ച്ചന ചെയ്തില്ല ഞാന്‍
പാടവമേറും വാക്കാല്‍
  നിന്‍മനം കവര്‍ന്നില്ല
അകലെ സഖി തന്റെ
  മന്ദിരമണഞ്ഞിടാന്‍
ഗമനമാര്‍ഗമോതി
 സന്ദേശം പകര്‍ന്നില്ല
വെറുതെ നിന്നെ നോക്കി-
 യലസം നിന്നീടവേ,
നിറഞ്ഞുപോകും കണ്‍കള്‍
പതുക്കെത്തുടച്ചു ഞാന്‍
പണിപ്പെട്ടൊരു ചിരി
  നിനക്കായ് നല്‍കീടുമ്പോള്‍
എനിക്കായൊരു തുള്ളി
  വര്‍ഷിച്ചൂ  പൊടുന്നനെ.
മഴത്തുള്ളിയോ നിന്റെ
 കണ്ണീരോ പെയ്തുപോയി
അറിവീലെനിക്കെന്നാ-
  ലറിവേന്‍ ഒന്നുമാത്രം,
തപ്തമെന്‍ ഹൃദന്തത്തി-
 ലിന്നും ഞാന്‍ സൂക്ഷിക്കുന്നു
അന്നത്തെയാ നീര്‍ക്കണം
കുളിരായ് കവിതയായ്.

Sunday, March 20, 2011

അതാര്യം


സൂര്യപ്രകാശവും  പനിനീര്‍പ്പൂക്കളും
സ്വപ്നം കാണാത്ത പെണ്‍കുട്ടീ,
നിനക്കായി ഒന്നും
ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല.
മഴപെയ്തനേരം
വഴിയോരത്ത് വീണു മരിച്ചവന്റെ
നെറ്റിയില്‍
വറ്റാതെ ശേഷിച്ച
വെള്ളത്തുള്ളികളില്‍
പ്രതിഫലിക്കാതെ നിന്ന
ആകാശത്തെക്കുറിച്ചു മാത്രം
നീ ഓര്‍ത്തു.
നരച്ച ആകാശം,
തെളിച്ചത്തില്‍ ,
വെള്ളത്തുള്ളികള്‍ പാറിനില്‍ക്കുന്ന
ഒരു നെറ്റിത്തടം,
കഠിനമായ മരവിപ്പ് ,
എങ്കിലും
പിളരല്ലേ നെഞ്ചകം.

Wednesday, March 2, 2011

തണല്‍


മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
സ്മരണയിലെങ്ങും പൂക്കളുമായി
ദൂരേയ്ക്കെന്തോ തിരയുംപോലെ
വേരുകളങ്ങനെ നീട്ടിക്കൊണ്ടും
ചാരെയിരിക്കാന്‍ ഒന്നു കുളിര്‍ക്കാന്‍
തളിരുകളങ്ങനെ വീശിക്കൊണ്ടും
നിരകളടുങ്ങിയും ഒന്നൊന്നായും
തിരപോല്‍ കാറ്റില്‍ ശിഖരങ്ങള്‍
മോടിയിലങ്ങനെ മേടയുയര്‍ന്നൂ
മാമരമല്ലിത്, മണിമേട!
പച്ചപ്പട്ടിന്നിലകള്‍ വിരിച്ചും
പവിഴപ്പൂത്തിരി വാനിലുതിര്‍ത്തും
തുരുതുരെയിലകള്‍ തമ്മിലുരയ്ക്കും
മരമര നാമം കേട്ടു തളിര്‍ത്തും
മരമൊന്നങ്ങനെ നില്‍ക്കുകയാണെന്‍
ഓര്‍മ്മയില്‍ നിറവിന്‍ സംഗീതം പോല്‍ .
കാണുംതോറും മാറും വടിവുകള്‍
കാഴ്ചകള്‍ തീര്‍ക്കും സങ്കല്‍പ്പങ്ങള്‍
ചടുലം ചുവടുകള്‍ ,മുഗ്ധം മുദ്രകള്‍
പെരുമയിലങ്ങനെ ശിവനടനം
വീണു നമിക്കും പാരിടമാകെ
ജീവനതാളം മുറുകുമ്പോള്‍ .
മാറും പിന്നൊരു മയിലായ്,വാനില്‍
പീലി വിരിച്ചൊരു കുട തീര്‍ക്കും
നീളും പീലികള്‍ , നിറയും ഹര്‍ഷം
നീളെ നടക്കും നര്‍ത്തനവും
പ്രാക്തനമായൊരു പ്രാര്‍ത്ഥനപോലെ
ഞാനതിലെങ്ങും വിലയിക്കുമ്പോള്‍ ,
കാണുകയായൊരു ബോധിച്ചുവടും
കരുണയുറങ്ങും കണ്ണുകളും.

Wednesday, February 16, 2011

പാതാളം


പുറത്താരോ പതുങ്ങുന്നു
ഇരുള്‍ മെല്ലെയനങ്ങുന്നു
തുറന്നിട്ട ജനല്‍പ്പാതി-
പ്പഴുതിലൂടരൂപമായ് 
ചലിക്കുമാ നിഴല്‍ കാണാം,
ചിതറും പോലിടയ്ക്കിടെ.
അകത്തു ഞാന്‍ തനിച്ചാണ്,
അകക്കാമ്പില്‍ ഭയമാണ്.
കിടുകിടെ വിറച്ചു ഞാന്‍ 
ഇടരിനാല്‍ തളരുന്നു.
തുടിക്കുന്ന ചങ്കിലാരോ 
കൊടും ഭേരി മുഴക്കുന്നു
ദഹിപ്പിക്കും തണുപ്പിനാല്‍
ദേഹമെല്ലാം മരയ്ക്കുന്നു
ദാഹനീരു തിരഞ്ഞെന്റെ
പ്രാണനാളം പിടയുന്നു
ഉറക്കെയായ് വിളിക്കുവാന്‍
ശ്രമിക്കുമ്പോള്‍,തൊണ്ട തന്നില്‍
നീരുവറ്റും നിലവിളികള്‍ 
നിസ്സഹായം അമരുന്നു
ദൈവനാമം മനസ്സിലായ്‌
പലവുരു ജപിക്കുന്നു
രക്ഷയെങ്ങ്,രക്ഷയെങ്ങ്,
ജപത്തിലോ,തപത്തിലോ?
പാതാളം പടവു തീര്‍ക്കും 
പാതിരാവും ഒടുങ്ങാനായ്
പുറത്തൊരാള്‍ ,അകത്തു ഞാന്‍ 
നിലയിന്നും തുടരുന്നു.

Wednesday, February 2, 2011

ധൂര്‍ത്ത്


സ്വപ്നശതങ്ങള്‍ തൂങ്ങിമരിച്ച
മരക്കൊമ്പുകള്‍ക്ക്
ഇന്നും യൌവനമാണ്
ചിന്തകള്‍ കുഴിച്ചുമൂടിയ
മണ്ണില്‍ വളര്‍ന്നു പടര്‍ന്ന
ചെടികള്‍
നിറയെ പൂവണിഞ്ഞിരിക്കുന്നു.
നെറ്റിയില്‍ തറച്ച ആണിയുമായി
ഭ്രാന്ത്,അതിന്റെ
ദേശാടനം തുടരുന്നു.
വേദനകളില്ല.
ധര്‍മ്മം ഇല്ല;അതിനാല്‍ ധാര്‍മ്മികരോഷവും.
അളന്നും മുറിച്ചും
അവരവരെ ഭുജിച്ചും
അവരവരില്‍ ജീവിക്കുന്നു.
ലോകത്തോളം വലുതായ
ഒരു കണ്ണാടിയില്‍
സ്വന്തം രൂപം മാത്രം പ്രതിഫലിച്ച്
കാണുന്നതായി സങ്കല്പിച്ച്
സായുജ്യമടയുന്നു
ഇനി,വീണ്ടെടുപ്പുകളില്ല.
ഒരു വെള്ളപ്പൊക്കത്തിന്റെ
വക്കിലിരുന്നും
മുഖം മിനുക്കുന്നതെങ്ങനെ
എന്നു പഠിക്കുക,അത്ര മാത്രം!