Thursday, July 29, 2010

ശിഷ്ടം


പുല്ലു പടര്‍ന്നും കരിയില വീണും
മിക്കവാറും മറഞ്ഞു പോയ
ഒരു നാട്ടുവഴി

പകല്‍വെളിച്ചം മാഞ്ഞു തുടങ്ങുമ്പോള്‍
ഒരിക്കലും
നിശ്ചിതാകൃതിയില്‍ തെളിയുന്നില്ലെങ്കിലും
സദാ ചലിച്ചുകൊണ്ടിരിക്കുന്ന
ഏതോ നിഴലുകള്‍
ജന്മവാസനയാലെന്ന പോലെ
ഉള്‍വലിഞ്ഞു നില്‍ക്കുന്ന മരക്കൂട്ടം

ഇതെല്ലാം
ഭൂതകാലത്തിലെ
ഒഴുകി നടക്കുന്ന ചില ദൃശ്യങ്ങള്‍

തളികയില്‍  ഉറഞ്ഞു കൂടിയ
ചായങ്ങളില്‍
വര്‍ത്തമാനകാലം
സ്വന്തം നിശ്ചലത സാക്ഷ്യപ്പെടുത്തുന്നു.

ഭാവി ഒരിക്കലും എത്തിച്ചേരാനാകാത്ത
ഒരു വന്‍കര.
ഭയവും ഉത്കണ്ഠയും
ഒന്നിനും പരിഹാരമാകുന്നില്ല

എങ്കിലും ഞാന്‍ ഭയപ്പെടുന്നു
ശ്വാസംമുട്ടും വിധം ഉത്കണ്ഠപ്പെടുന്നു,
കലണ്ടറും വാച്ചും ഇല്ലാതാകുന്ന
ഒരു ദിവസത്തെ
എന്നും സ്വപ്നം കാണുന്നു.

1 comment:

naakila said...

എങ്കിലും ഞാന്‍ ഭയപ്പെടുന്നു
ശ്വാസംമുട്ടും വിധം ഉത്കണ്ഠപ്പെടുന്നു,
കലണ്ടറും വാച്ചും ഇല്ലാതാകുന്ന
ഒരു ദിവസത്തെ
എന്നും സ്വപ്നം കാണുന്നു.

നല്ല കവിത